ചെന്നൈ: നടി തൃഷക്കെതിരായ വിവാദ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂരിലെ വസതിയിൽ നിന്നാണ് തഞ്ചാവൂർ പൊലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.
മദ്രാസ് ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് ഉദയനിധിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പൊലീസ് നടപടി. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഉദയനിധി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.
തമിഴക വെട്രി കഴകം വനിതാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തഞ്ചാവൂർ പൊലീസ് നടപടി സ്വീകരിച്ചത്. മുൻകൂർ ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.
കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനിടെയാണ് ഉദയനിധി സ്റ്റാലിൻ നടി തൃഷയെ കുറിച്ച് വിവാദ പരാമർശം നടത്തിയത്. പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.
ഉദയനിധിയുടെ പരാമർശം അപലപനീയവും അറപ്പുളവാക്കുന്നതുമാണെന്ന് തമിഴക വെട്രി കഴകം പ്രതികരിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ വിമർശനം ഉന്നയിച്ച് സംസാരിക്കുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്ന് ചിലർ തൃഷയുടെ പേര് വിളിച്ചത്. തുടർന്ന് ഉദയനിധി തൃഷയെയും വിജയ്‌യെയും അപമാനിക്കുന്ന തരത്തിൽ ദ്വയാർഥ പ്രയോഗം നടത്തിയെന്നാണ് ആരോപണം.
പിന്നീട് താൻ തമാശയായി പറഞ്ഞതാണെന്ന് ഉദയനിധി വിശദീകരിച്ചെങ്കിലും പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അദ്ദേഹത്തിനെതിരെ പ്രതിഷേധവും വിമർശനവും ശക്തമാവുകയായിരുന്നു.




