ന്യൂഡൽഹി: ഇന്ത്യയിലെ നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പില്ലാതെ താൽക്കാലികമായി ബ്ലോക്ക് ചെയ്യുന്നതായി പരാതി. അക്കൗണ്ടുകൾ 24 മണിക്കൂർ നേരത്തേക്ക് മരവിപ്പിച്ചതായുള്ള സന്ദേശങ്ങളാണ് പല ഉപയോക്താക്കൾക്കും ലഭിച്ചത്.
പ്ലാറ്റ്‌ഫോമിന്റെ സേവന നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായാണ് അക്കൗണ്ട് റിവ്യൂ ചെയ്യുന്നതെന്ന സന്ദേശമാണ് ഉപയോക്താക്കൾക്ക് ലഭിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് നിരവധി പേർക്ക് ആപ്പ് ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടത്.
സംഭവം സാങ്കേതിക പ്രശ്നത്തെ തുടർന്നാണെന്നാണ് വാട്സ്ആപ്പിന്റെ പ്രാഥമിക വിശദീകരണം. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കമ്പനി അറിയിച്ചു.
യഥാർത്ഥ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും വാട്സ്ആപ്പിന്റെ ദുരുപയോഗം തടയുന്നതിനുമാണ് പരിശോധനകൾ നടത്തുന്നതെന്ന് വാട്സ്ആപ്പ് വക്താവ് വ്യക്തമാക്കി. വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനിടയിൽ ഉണ്ടായ ചെറിയ പിഴവാണ് നിലവിലെ പ്രശ്നത്തിന് കാരണമെന്നും എത്ര അക്കൗണ്ടുകളെ ബാധിച്ചുവെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെന്നും അറിയിച്ചു.
അതേസമയം, തങ്ങളുടെ ഭാഗത്ത് നിന്ന് പ്ലാറ്റ്‌ഫോം നയങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മുന്നറിയിപ്പില്ലാതെയാണ് അക്കൗണ്ട് പരിശോധന ആരംഭിച്ചതെന്നും ഉപയോക്താക്കൾ പരാതിപ്പെട്ടു.
അതിനിടെ, ഉപയോക്താക്കളുടെ ജന്മദിന വിവരങ്ങൾ ശേഖരിക്കാൻ വാട്സ്ആപ്പ് നീക്കം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലെ ചില ഉപയോക്താക്കളുടെ ആപ്പുകളിൽ പ്രായം രേഖപ്പെടുത്തുന്നതിനുള്ള പോപ്പ് അപ്പ് സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടതായാണ് വിവരം. ഇതോടെ സമൂഹമാധ്യമ ഉപയോഗത്തിന് പ്രായപരിധിയോ പ്രായ പരിശോധനാ മാനദണ്ഡങ്ങളോ വരുമോയെന്ന ചർച്ചകളും സജീവമായിട്ടുണ്ട്.
എന്നാൽ ഇതുസംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയമോ വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയോ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.




