ന്യൂഡൽഹി: ഉത്തരേന്ത്യയിലും അസം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും തുടരുന്ന മഴക്കെടുതിയിൽ മരണം 82 ആയി. വിവിധ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്.
അസമിൽ ചില പ്രദേശങ്ങളിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനത്തുടനീളം ഏകദേശം 1.93 ലക്ഷം പേർ ഇപ്പോഴും പ്രളയബാധിതരാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ബ്രഹ്മപുത്ര, ദിഖൗ, ബുരിദിഹിങ്, ധൻസിരി തുടങ്ങിയ പ്രധാന നദികൾ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.
അസമിലെ ശിവസാഗർ, ജോർഹാട്ട്, ചാരായ്ഡിയോ ഉൾപ്പെടെ നിരവധി ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. കൂടുതൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കരസേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഒഡിഷയിലും പ്രളയ സാഹചര്യം ഗുരുതരമായി തുടരുകയാണ്. ഹിരാക്കുഡ് അണക്കെട്ടിന്റെ 22 ഗേറ്റുകൾ തുറന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ശക്തമായതായി അധികൃതർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് കാരണമായത്. ബാലസോർ, ഭദ്രക്, ജാജ്പൂർ, മയൂർഭഞ്ജ്, കെയോൺജർ ജില്ലകളിൽ പ്രളയബാധ രൂക്ഷമാണ്.
ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മണ്ണിടിച്ചിലും മിന്നൽപ്രളയവും തുടരുകയാണ്. നൂറുകണക്കിന് റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. മുൻകരുതലിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെ ചാർധാം യാത്ര താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ജമ്മു-ശ്രീനഗർ ദേശീയപാതയിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
മേഘാലയ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്.




