സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇന്നലത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണെങ്കിലും മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. വെള്ളം കയറിയ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും അറിയിച്ചു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ സംസ്ഥാനത്ത് എട്ട് മരണം സ്ഥിരീകരിച്ചു. എട്ട് പേരെ കാണാതായിട്ടുണ്ട്. 13 പേർക്ക് പരിക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
മഴക്കെടുതിയിൽ 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും സർക്കാർ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മഴയുടെ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും ഏത് സാഹചര്യവും നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ആവശ്യങ്ങൾക്കായി സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി.




