അമരാവതി: ആന്ധ്രാപ്രദേശിലെ പോളവാരം ജില്ലയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രാമ്പച്ചോദാവരം സ്വദേശിനിയായ മുർറം ശിവാനി (15) ആണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്കൂളിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സെൽഫിയെടുക്കുകയും ചെയ്ത പെൺകുട്ടിയാണ് പിന്നീട് ജീവനൊടുക്കിയത്.
രാമ്പച്ചോദാവരം സർക്കാർ സ്കൂളിൽ കഴിഞ്ഞ ജൂലൈ 24-നാണ് സംഭവം നടന്നത്. സ്കൂളിൽ നടന്ന പരിപാടിയുടെ അവതാരകയായി തിളങ്ങിയ ശിവാനി, മുഖ്യമന്ത്രിയോട് തന്റെ പഠനത്തെക്കുറിച്ചും ഭാവി ലക്ഷ്യങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. കുട്ടിയോട് ഒപ്പമിരിക്കാൻ ക്ഷണിച്ച മുഖ്യമന്ത്രി, മറ്റ് വിദ്യാർഥികൾക്കൊപ്പം അവൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും സെൽഫിയെടുക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷം മൂന്നാം ദിവസമാണ് ഇർലപ്പള്ളി ഗ്രാമത്തിലെ മുത്തശ്ശിയുടെ വീട്ടിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്ഷിതാക്കളോട് മാപ്പ് ചോദിച്ചുകൊണ്ടുള്ള ആത്മഹത്യ കുറിപ്പും സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തു. വലിയ സ്വപ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ജീവിതം വളരെ ബുദ്ധിമുട്ടിലാണെന്നാണ് കുറിപ്പിൽ സൂചിപ്പിച്ചിട്ടുള്ളത്. കുടുംബപ്രശ്നങ്ങളെത്തുടർന്നുള്ള മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്യാർഥിനിയുടെ വേർപാടിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. ഉയർന്ന ലക്ഷ്യങ്ങളും സ്വപ്നങ്ങളുമുള്ള കുട്ടിയായിരുന്നു ശിവാനിയെന്നും, ജീവിതത്തിൽ എന്ത് പ്രശ്നങ്ങളുണ്ടായാലും കുട്ടികൾ ധൈര്യത്തോടെ നേരിടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മാനസിക വിഷമങ്ങൾ നേരിടുന്ന കുട്ടികൾ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ തേടണമെന്നും, എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.




