കൊച്ചി: കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ നശിപ്പിച്ചു. കഞ്ചാവ്, എംഡിഎംഎ അടക്കമുള്ള ലഹരി മരുന്നുകളാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ എത്തിച്ച് കത്തിച്ചു കളഞ്ഞത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയ ലഹരി വസ്തുക്കളാണ് ഇത്തരത്തിൽ നശിപ്പിച്ചത്. ഫൊറൻസിക് സയൻസ് ലബോറട്ടറി (FSL) റിപ്പോർട്ട് ഉൾപ്പെടെ ലഭ്യമായ കേസുകളിലെ തൊണ്ടിമുതലുകളാണ് ഇവ. ഏകദേശം ഏഴര കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് നശിപ്പിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.
നശിപ്പിച്ച ലഹരി വസ്തുക്കളുടെ വിവരങ്ങൾ:
- 587 കിലോ കഞ്ചാവ്
- രണ്ടര കിലോ എംഡിഎംഎ
- നൈട്രസ്പാം ടാബ്ലറ്റുകൾ
- ബ്രൗൺ ഷുഗർ
- ഹാഷിഷ് ഓയിൽ
പൊലീസിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പിടികൂടിയ വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ലഹരി വസ്തുക്കൾ കത്തിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതിക പ്രശ്നങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നതിനു വേണ്ടിയാണ് ശാസ്ത്രീയമായ രീതികൾ കൈക്കൊള്ളുന്ന ബ്രഹ്മപുരം മാലിന്യപ്ലാന്റ് ഇതിനായി തിരഞ്ഞെടുത്തത്.




