മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് (31) ആണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റ അപകടത്തിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ദേവസ്വം ബോർഡ് പരീക്ഷ എഴുതാനായി സഹോദരനൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു വൈഷ്ണവിന് ദാരുണാന്ത്യം. അപകടത്തിൽ പരുക്കേറ്റ സഹോദരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട തൃശൂർ–കോഴിക്കോട് സ്വകാര്യ ബസാണ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞത്. അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസ് മറിഞ്ഞുവീണത് സമീപത്തുണ്ടായിരുന്ന ഒരു കാറിന് മുകളിലേക്കാണ്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ നടുഭാഗം രണ്ടായി പിളർന്നതായും രക്ഷാപ്രവർത്തകർ അറിയിച്ചു.
ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് ബസ് വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കലിലേക്ക് മാറ്റി.
അമിതവേഗവും മഴയെ തുടർന്ന് റോഡ് നനഞ്ഞുകിടന്നതുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




