കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശിയായ ‘താടി കിരൺ’ എന്നറിയപ്പെടുന്ന കിരണിനെയാണ് എലത്തൂർ പൊലീസ് സാഹസികമായി പിടികൂടിയത്.
പൊലീസ് കേസെടുത്ത വിവരം അറിഞ്ഞതോടെ ഒളിവിൽ പോയ പ്രതിയെ, സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എലത്തൂർ ഇൻസ്‌പെക്ടർ രഞ്ജിത്ത് കെ. ആറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുള്ളാവൂരിലെ ഒരു ലോഡ്ജ് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കൊപ്പം പ്രായപൂർത്തിയാകാത്ത കർണാടക സ്വദേശിനിയായ പെൺകുട്ടിയെയും കണ്ടെത്തി.
കൊടുവള്ളി, കാക്കൂർ, നടക്കാവ് ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പെൺകുട്ടികളെ വലയിലാക്കി ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടികളെ ഉപയോഗിച്ച് ആഡംബര വാഹനങ്ങളിൽ സഞ്ചരിച്ച് എംഡിഎംഎ വിൽപന നടത്തിയിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു.
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പത്മരാജ്, സിപിഒമാരായ അതുൽ, വിഷ്ലാൽ, സജിനേഷ്, അനീഷ്, ലജിഷ, ശ്രുതി, സ്‌നേഹ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




