35 ദിവസം നീണ്ട ശക്തമായ വിദ്യാർത്ഥി സമരത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതോടെ ആഘോഷ തിമിർപ്പിൽ ജന്തർമന്ദർ സമരവേദി. സമരനായകനും സി.ജെ.പി. നേതാവുമായ അഭിജീത് ദീപ്കെയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ തടിച്ചുകൂടിയത്. പ്രധാൻ രാജിവെക്കില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആദ്യ നിലപാടെങ്കിലും, സമരക്കാരുടെ അന്ത്യശാസനത്തിന് മുന്നിൽ മോദി സർക്കാരിന് ഒടുവിൽ മുട്ടുമടക്കേണ്ടി വന്നു.
സമരവിജയം നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് ജീവൻ നഷ്ടമായ വിദ്യാർത്ഥികൾക്ക് സമർപ്പിക്കുന്നതായി അഭിജിത് ദീപ്കെ വ്യക്തമാക്കി. ചടങ്ങിൽ ജീവനൊടുക്കിയ കുട്ടികളുടെ പേരുകൾ അദ്ദേഹം ഉറക്കെ വായിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
ഈ രാജ്യം ഭരണഘടനയ്ക്ക് അനുസരിച്ചാണ് മുന്നോട്ടു പോകുന്നത് എന്നും ഇത് ആരുടെയും കുത്തകയല്ലെന്നും തെളിയിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. “ഇത് ആദ്യ വിക്കറ്റ് മാത്രം, ഒരു തുടക്കം മാത്രം. എന്നെ ഹീറോ ആകേണ്ട ആവശ്യമില്ല, യുവാക്കൾ ഒരുമിച്ചു വന്നാൽ എന്ത് ചെയ്യാനാകുമെന്ന് കണ്ടില്ലേ?” അഭിജിത് ദീപ്കെ ചോദിച്ചു.
നീറ്റ് പരീക്ഷ ക്രമകേഡിനെ തുടർന്ന് ജീവൻ നഷ്ടമായ വിദ്യാർത്ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകണമെന്നും, വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും, അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാങ് ചുക്കിന്റെ നിരാഹാര സമരത്തോടെയാണ് ജന്തർമന്ദറിലെ സമരത്തിന് പുതുജീവൻ ലഭിച്ചത്. സമരം രാജ്യവ്യാപക ശ്രദ്ധ നേടിയതോടെ, പ്രധാന്റെ രാജി ഒഴികെയുള്ള മറ്റ് ആവശ്യങ്ങൾ അംഗീകരിക്കാമെന്നും പരീക്ഷാ ചോർച്ച തടയാൻ പ്രത്യേക ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചും സർക്കാർ സമരക്കാരെ തണുപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രധാന്റെ രാജിയില്ലാതെ പിന്തിരിയില്ലെന്ന് സി.ജെ.പി. അന്ത്യശാസനം നൽകിയതോടെയാണ് ശനിയാഴ്ച ഉച്ചയോടെ അപ്രതീക്ഷിതമായി രാജി പ്രഖ്യാപനമുണ്ടായത്.




