തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവസാനമായി അഭിനയിച്ച ചിത്രം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ.
മൂന്ന് പതിറ്റാണ്ട് മുമ്പ് ബാലതാരമായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച വിജയ്, പിന്നീട് ‘ദളപതി’ എന്ന വിശേഷണത്തോടെ തമിഴ് സിനിമയുടെ മുൻനിര താരമായി വളർന്നു. 1992-ൽ, പതിനെട്ടാം വയസ്സിൽ പുറത്തിറങ്ങിയ ‘നാളയ്യ തീർപ്പ്’ എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായുള്ള അരങ്ങേറ്റം.
കരിയറിന്റെ തുടക്കത്തിൽ രൂപത്തിന്റെയും അഭിനയത്തിന്റെയും പേരിൽ കടുത്ത വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടെങ്കിലും, 1996-ൽ പുറത്തിറങ്ങിയ ‘പൂവേ ഉനക്കാക’ എന്ന ചിത്രം വിജയ്യുടെ കരിയറിലെ നിർണായക വഴിത്തിരിവായി. തുടർന്ന് ‘തുപ്പാക്കി’, ‘കത്തി’, ‘മെർസൽ’, ‘സർക്കാർ’ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം കോടിക്കണക്കിന് ആരാധകരുടെ പ്രിയതാരമായി മാറി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളിൽ ഒരാളായിരിക്കെയാണ് സിനിമയിൽ നിന്ന് പൂർണമായും പിന്മാറുന്നതായി വിജയ് പ്രഖ്യാപിച്ചത്.
2024-ൽ തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് അദ്ദേഹം രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമാക്കി. തുടർന്ന് 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സഖ്യകക്ഷികളുടെ പിന്തുണയോടെ 2026 മെയ് 10-ന് സി. ജോസഫ് വിജയ് തമിഴ്നാട്ടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഇപ്പോൾ, രാഷ്ട്രീയനേതാവെന്ന പുതിയ അധ്യായത്തിലേക്ക് കടക്കുന്നതിനുമുമ്പ് വിജയ് അഭിനയിച്ച അവസാന ചിത്രം ‘ജനനായകൻ’ ഇന്ന് തിയേറ്ററുകളിലെത്തുമ്പോൾ, സിനിമാപ്രേമികളും ആരാധകരും അതിനെ ഒരു ചരിത്ര നിമിഷമായാണ് കാണുന്നത്.




