സിക്കിം: സിക്കിമിലെ നാംചി ജില്ലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ ഉണ്ടായ സ്ഫോടനത്തെയും തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 20 ആയി. അപകടത്തിൽ ഇപ്പോഴും അഞ്ചുപേരെ കാണാതായിട്ടുണ്ട്. ഇവരിൽ കോട്ടയം പാമ്പാടി സ്വദേശി അനീഷും ഉൾപ്പെടുന്നു.
തിങ്കളാഴ്ചയാണ് തീസ്ത ആറാം ഘട്ട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചുകൊണ്ടിരുന്ന തുരങ്കത്തിൽ മീഥേൻ വാതക ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്. അപകടസമയത്ത് തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്ന 25 പേരിൽ 20 പേരുടെ മരണം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.
കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, ഖനി സുരക്ഷാ ഡയറക്ടറേറ്റിന്റെ പ്രത്യേക സംഘങ്ങൾ എന്നിവ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കോട്ടയം പാമ്പാടി സ്വദേശിയായ അനീഷ് 2011 മുതൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു. അനീഷിനെ കണ്ടെത്താനുള്ള പ്രതീക്ഷയിൽ ഭാര്യയും സഹോദരനും സിക്കിമിലെത്തിയിട്ടുണ്ട്.
അതേസമയം, ജമ്മു കശ്മീരിലെ ബുദ്ഗാമിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരാൾ മരിച്ചു. പ്രദേശത്ത് വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.




