കണ്ണൂർ: പയ്യന്നൂരിൽ മുൻ സി.പി.ഐ.എം നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി കേന്ദ്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ചെമ്മീൻകെട്ടിനോട് ചേർന്നുള്ള ഷെഡിന് തീയിട്ടു.
സംഭവത്തിൽ പ്രതിഷേധവുമായി ടി. പുരുഷോത്തമൻ പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ആക്രമണത്തിന് പിന്നിലുള്ളവരെ ഉടൻ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഷെഡ് കത്തിച്ചതിന് പിന്നിൽ സി.പി.ഐ.എം പ്രവർത്തകരാണെന്ന് ടി. പുരുഷോത്തമൻ ആരോപിച്ചു. വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ തനിക്കെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പൊലീസ് മേധാവി നേരിട്ട് സ്ഥലത്തെത്തി അന്വേഷണം നടത്തണമെന്നും പുരുഷോത്തമൻ ആവശ്യപ്പെട്ടു.
അക്രമത്തിൽ ചെമ്മീൻ സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകളും കൃഷിക്ക് ആവശ്യമായ മറ്റ് ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. ആദ്യം ബോംബെറിഞ്ഞ ശേഷം ഷെഡിന് തീയിട്ടതാണെന്നും, ചെമ്മീൻകെട്ടിലെ വെള്ളത്തിൽ വിഷദ്രാവകം കലർത്തിയതായി സംശയിക്കുന്നതായും ടി. പുരുഷോത്തമൻ ആരോപിച്ചു.
സംഭവസമയത്ത് പുരുഷോത്തമന്റെ സഹോദരപുത്രൻ സ്ഥലത്ത് കാവലുണ്ടായിരുന്നെങ്കിലും, പുലർച്ചെ അദ്ദേഹം മാറിയ സമയത്താണ് അക്രമികൾ എത്തിയതെന്നാണ് വിവരം.
സി.പി.ഐ.എം ഔദ്യോഗിക നേതൃത്വവുമായി ടി. പുരുഷോത്തമൻ ഏറെ നാളായി അഭിപ്രായവ്യത്യാസത്തിലായിരുന്നു. വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിലും അദ്ദേഹം പാർട്ടിക്കുള്ളിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




