കൊച്ചി: ഡൽഹി ജന്തർമന്തറിലെ കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പ്രതികരിച്ച് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്.
രാജ്യത്തിന്റെ ഭാവി പ്രതീക്ഷകളായ യുവാക്കളെ സംരക്ഷിക്കേണ്ടവർ തന്നെ അടിച്ചമർത്തുകയാണെന്ന് മാധവ് സുരേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ പ്രതിഷേധത്തെ പിന്തുണയ്ക്കാൻ ആരെയും നിർബന്ധിക്കുന്നത് ഫാസിസമാണെന്നും താൻ അരാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് നടക്കുന്ന ചില കാര്യങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്നും, ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ ഭാവി തലമുറയെ ബാധിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നുവെന്നും മാധവ് സുരേഷ് പറഞ്ഞു. ഭരണപക്ഷത്തോട് ആരോഗ്യകരമായി മത്സരിക്കേണ്ടവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
വിദ്യാർത്ഥികൾക്കെതിരായ നടപടികളും പ്രതിഷേധങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്ന സമീപനങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട മാധവ് സുരേഷ്, രാജ്യമാണ് എല്ലാറ്റിനും മുകളിലെന്നും സമാധാനപരമായ പരിഹാരമാണ് വേണ്ടതെന്നും വ്യക്തമാക്കി.
അതേസമയം, പ്രതികരിച്ചാൽ ഒരു വിഭാഗവും പ്രതികരിക്കാതിരുന്നാൽ മറ്റൊരു വിഭാഗവും മുദ്രകുത്തുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് പിന്തുണയ്ക്കാൻ നിർബന്ധിക്കുന്നതെന്നും, അടിച്ചേൽപ്പിക്കലുകൾ ഫാസിസമാണെന്നും മാധവ് സുരേഷ് കൂട്ടിച്ചേർത്തു.




