യുവതിയെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. കേസ് രജിസ്റ്റർ ചെയ്ത് ഒന്നര മാസം പിന്നിട്ടിട്ടും ഒന്നാം പ്രതിയായ നിഹാദ് ഒളിവിലാണെന്നാണ് വിവരം.
കേസിലെ രണ്ടാം പ്രതിയായ ഷമീർ സി.ജെ.പി. പൊതുപരിപാടിയിൽ ലൈവ് വീഡിയോ ചെയ്തിട്ടും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. അതേസമയം, നാലാം പ്രതിയായ മുഹമ്മദ് മാത്രമാണ് നിലവിൽ റിമാൻഡിലുള്ളത്.
ഗായകൻ ഹനാൻഷായുടെ സുഹൃത്തിന്റെ ഭാര്യയെ ലൈവ് സ്ട്രീമിനിടെ തൊപ്പിയും സംഘവും അപമാനിച്ചെന്ന പരാതിയിലാണ് മഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇതിനിടെ, ആലുവ റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ നിഹാദ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, മഞ്ചേരിയിലെ കേസിൽ ഇതുവരെ ജാമ്യാപേക്ഷ നൽകിയിട്ടില്ലെന്നാണ് വിവരം.
ഗെയിമിംഗ് ലൈവ് സ്ട്രീമിംഗിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ വലിയൊരു വിഭാഗം പ്രേക്ഷകരെ സ്വാധീനിച്ച തൊപ്പിയും സംഘവും തുടക്കം മുതൽ ഉപയോഗിച്ചിരുന്ന ഭാഷയും പെരുമാറ്റവും വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നിരുന്നാലും, സാമൂഹിക മാധ്യമങ്ങളിൽ ഇവർക്ക് വലിയ തോതിൽ പിന്തുണയും ശ്രദ്ധയും ലഭിച്ചിരുന്നു.




