മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപമുള്ള ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇറക്കവും വളവും ഉള്ള അപകടമേഖലയിലാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം.
അമിതവേഗതയാണ് അപകടത്തിന് കാരണമായതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ചിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ടയർ ഊരിത്തെറിച്ചതായും അധികൃതർ അറിയിച്ചു.
ഒരു ഡിവൈഡറിൽ ഇടിച്ച ശേഷം കരണം മറിഞ്ഞ ബസ്, എതിർവശത്തെ ഡിവൈഡറിന് മുകളിലേക്കാണ് വീണത്. കഴിഞ്ഞ ആഴ്ച ഉണ്ടായ മറ്റൊരു അപകടത്തെ തുടർന്ന് റോരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് ബസ് പതിച്ചത്.
അപകടത്തിൽ മരിച്ചത് കോഴിക്കോട് പെരുവയൽ സ്വദേശി വിഷ്ണു (31) ആണ്. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ബസിലുണ്ടായിരുന്ന യാത്രക്കാർ എല്ലാവരും സീറ്റുകളിൽ ഇരിക്കുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ട യാത്രക്കാർ പറയുന്നത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും യാത്രക്കാർ വ്യക്തമാക്കി.
അപകടത്തിന് പിന്നാലെ ബസിന്റെ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം പുറത്തേക്ക് ഒഴുകിയതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായി. തലകീഴായി മറിഞ്ഞ ബസിൽ നിന്ന് യാത്രക്കാരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് പുറത്തെടുത്തത്.
ടയറിന് സംഭവിച്ച തകരാറാണോ, അമിതവേഗതയാണോ അപകടകാരണമെന്നത് മോട്ടോർ വാഹനവകുപ്പും പൊലീസും പരിശോധിച്ചുവരികയാണ്. അപകടമേഖലയായ ഇവിടെ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




