നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത തോൽവിയുടെ കാരണങ്ങൾ പരസ്യമായി ചൂണ്ടിക്കാട്ടി മുൻ സ്പീക്കർ എ.എൻ. ഷംസീർ. സ്ഥാനാർഥി നിർണയത്തിലെ പിഴവുകളും രാഷ്ട്രീയ നിലപാടുകളിലെ വീഴ്ചകളും തിരിച്ചടിയായെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു.
മലപ്പുറം കാളികാവിൽ നടന്ന കുഞ്ഞാലി രക്തസാക്ഷി ദിനാചരണ പരിപാടിയിലായിരുന്നു ഷംസീറിന്റെ ആത്മവിമർശനം. വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും, പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം പാളിയെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിഷയങ്ങളും വെള്ളാപ്പള്ളി നടേശനെ മുന്നിൽ നിർത്തിയ രാഷ്ട്രീയ സമീപനവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിമർശനവും ഷംസീർ അംഗീകരിച്ചു.
ഇത്ര വലിയ തോൽവി നേരിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, തുടർച്ചയായ മൂന്നാം ഭരണം ഉറപ്പാണെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റൽ വോട്ടുകളുടെ എണ്ണത്തിൽ മുന്നിലായിരുന്നെങ്കിലും പിന്നീട് ലീഡ് നഷ്ടപ്പെടുകയും തെരഞ്ഞെടുപ്പ് ഫലം പൂർണമായും മാറിമറിയുകയും ചെയ്തുവെന്നും പ്രസംഗത്തിനിടെ ഷംസീർ ചൂണ്ടിക്കാട്ടി.




