കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിൽ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി നിർദേശം നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് ഹൈക്കോടതിയുടെ നിർദേശം.
അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നിർദേശം. ഇനി കേസിൽ സമയപരിധി നീട്ടി നൽകില്ലെന്നും കോടതി വ്യക്തമാക്കി.
വിചാരണ ആരംഭിക്കാനിരിക്കെ, പ്രതികൾക്കെതിരെ ഐ.പി.സി 323 വകുപ്പ് കൂടി ചുമത്തണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നേരത്തെ അപേക്ഷ നൽകിയിരുന്നു. ബോധപൂർവം പരിക്കേൽപ്പിക്കുക എന്ന കുറ്റമാണ് ഐ.പി.സി 323 പ്രകാരം പരിഗണിക്കുന്നത്. അഭിമന്യുവിനെ മർദിച്ച പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാധ്യതകൾ അടയ്ക്കുന്നതിനായാണ് പ്രോസിക്യൂഷൻ ഈ നീക്കം നടത്തിയത്.
ഇക്കാര്യത്തിൽ പ്രതിഭാഗത്തിന്റെ മറുപടി കോടതി തേടിയിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, അന്യായമായി സംഘം ചേരൽ തുടങ്ങിയ എട്ട് വകുപ്പുകളാണ് നിലവിൽ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ കുറ്റപത്രം പ്രതികൾക്ക് വായിച്ചുകേൾപ്പിച്ചിരുന്നെങ്കിലും അവർ കുറ്റം നിഷേധിച്ചിരുന്നു.
എട്ട് വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്ന കേസിൽ പുതിയ വകുപ്പ് കൂടി ഉൾപ്പെടുത്തുന്നത് നടപടികൾ വൈകിപ്പിക്കുമോയെന്ന ആശങ്കയും ഉയർന്നിരുന്നു. പുതിയ വകുപ്പ് ചേർക്കുന്നതിനെ പ്രതിഭാഗം എതിർത്താൽ അതിൽ വാദം കേട്ടതിന് ശേഷമേ തുടർ നടപടികളിലേക്ക് കടക്കാനാകൂ എന്നതും പരിഗണനയിലുണ്ടായിരുന്നു.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിൽ വെച്ച് അഭിമന്യു കൊല്ലപ്പെട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു. കേസിലെ മുഖ്യപ്രതിയായ സഹലിനെ പിടികൂടുന്നതുമായി ബന്ധപ്പെട്ടും നേരത്തെ വിവാദങ്ങൾ ഉയർന്നിരുന്നു.
കോടതി കസ്റ്റഡിയിലിരിക്കെ കേസിലെ സുപ്രധാനമായ 11 രേഖകൾ കാണാതായതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. വിചാരണ നീണ്ടുപോയതിനെതിരെയും വിവിധ ഘട്ടങ്ങളിൽ വിമർശനം ഉയർന്നിരുന്നു.




