രാജ്യത്തെ പാചകവാതക വിതരണ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളിൽ മറികടന്ന് വിതരണം സാധാരണ നിലയിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിൽ രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ലോകം സമീപകാലത്തെ ഏറ്റവും വലിയ ഊർജ പ്രതിസന്ധിയെയാണ് നേരിട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ പരിഭ്രാന്തി പരത്താൻ ചിലർ ശ്രമിച്ചെങ്കിലും സമയോചിതമായ തീരുമാനങ്ങളിലൂടെ എൽപിജി വിതരണത്തിൽ തടസ്സമുണ്ടാകാതെ സർക്കാർ ഇടപെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
പി.എൻ.ജി വിതരണം വർധിപ്പിക്കുകയും വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ധനം സമാഹരിക്കുകയും ചെയ്തതിലൂടെ രാജ്യത്ത് എവിടെയും പാചകവാതക വിതരണ ശൃംഖല തടസ്സപ്പെട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 40 രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ഊർജ വിഭവങ്ങൾ ഇറക്കുമതി ചെയ്തതെന്നും രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധങ്ങൾ ഇതിൽ നിർണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഉജ്ജ്വല യോജനയിലൂടെ സാധാരണക്കാർക്ക് പാചകവാതക സിലിണ്ടറുകൾ ലഭ്യമാക്കിയതായും കുടുംബങ്ങൾക്ക് 950 രൂപ നിരക്കിൽ എൽപിജി എത്തിക്കാനായതായും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ധന വില കുറയ്ക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി തീരുവയിൽ 10 രൂപയുടെ ഇളവ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിസന്ധിക്കാലത്ത് പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുന്ന തിരക്കിലായിരുന്നുവെന്നും രാജസ്ഥാനിലെ മുൻ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തിന്റെ വികസനം തടസ്സപ്പെടുത്തിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.




