അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന പണം മോഷ്ടിച്ച കേസിൽ അന്വേഷണം തുടരുന്നതിനിടെ പുതിയ വിവരങ്ങൾ പുറത്തുവന്നു. ക്ഷേത്രത്തിൽ നിന്ന് തട്ടിയെടുത്തതായി ആരോപിക്കപ്പെടുന്ന പണം ഉപയോഗിച്ച് മുഖ്യപ്രതി അവിനാഷ് ശുക്ല ഒരു കാർ വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തിയെന്നാണ് പൊലീസ് അറിയിച്ചത്.
മോഷ്ടിച്ച പണം ഉപയോഗിച്ചാണ് മാരുതി ബ്രെസ്സ വാഹനം വാങ്ങിയതെന്നും, ഉടമസ്ഥാവകാശം മറച്ചുവെക്കാൻ പ്രതിയുടെ സഹോദരൻ അഭിഷേക് ശുക്ലയുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
പ്രതിദിനം 6 മുതൽ 7 ലക്ഷം രൂപ വരെ സംഭാവന പണത്തിൽ നിന്ന് തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. പണം എണ്ണുന്ന നടപടിയിൽ പങ്കെടുത്ത ബാങ്ക് ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച സ്വർണവും വെള്ളിയും സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സ്വർണം ഉരുക്കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 10 ബാങ്ക് ജീവനക്കാരെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.
അതേസമയം, കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പൊലീസ് കസ്റ്റഡിയിലുള്ള അവിനാഷ് ശുക്ലയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ആദ്യം അയോധ്യയിലെ കൗശൽപുരി പ്രദേശത്തെ ഒരു യോഗാ കേന്ദ്രത്തിലും തുടർന്ന് ലഖ്‌നൗ–അയോധ്യ ഹൈവേയ്ക്ക് സമീപമുള്ള 14-കോസി പരിക്രമ മാർഗിലെ ആളൊഴിഞ്ഞ സ്ഥലത്തുമാണ് പ്രതിയെ എത്തിച്ചത്.
മോഷണത്തിന് ശേഷം തട്ടിയെടുത്ത പണം വിതരണം ചെയ്യാൻ ഈ സ്ഥലം ഉപയോഗിച്ചതായി അന്വേഷണസംഘം സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പ്രതികളുടെ മൊഴികൾ പരിശോധിക്കുന്നതിനും സംഭവങ്ങളുടെ ക്രമം സ്ഥിരീകരിക്കുന്നതിനും കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുമാണ് തെളിവെടുപ്പ് നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.




