മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവത്തിൽ കള്ളുഷാപ്പ് നടത്തിപ്പുകാരനെ കോടതി റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കള്ളുഷാപ്പ് ഉടമ കുന്നംകുളം സ്വദേശി ജോസിനെതിരെയും ചങ്ങരംകുളം പൊലീസ് കേസെടുത്തു.
സംസ്ഥാന വ്യാപകമായി എക്സൈസും പൊലീസും സംയുക്തമായി നടപ്പിലാക്കുന്ന “തൂഫാൻ – ദ നാർകോ ഹണ്ട്” പരിശോധനയുടെ ഭാഗമായാണ് സംഭവം പുറത്തറിഞ്ഞത്. ശനിയാഴ്ച രാത്രി കോക്കൂർ പ്രദേശത്ത് നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത ഒമ്പത് വിദ്യാർഥികളെ കള്ള് കുടിച്ച നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു.
തുടർന്ന് വിദ്യാർഥികളെ ചോദ്യം ചെയ്തപ്പോൾ സമീപത്തെ കള്ളുഷാപ്പിൽ നിന്നാണ് കള്ള് വാങ്ങി കുടിച്ചതെന്നും, സ്ഥിരമായി അവിടെ നിന്ന് കള്ള് ലഭിക്കാറുണ്ടെന്നും അവർ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഷാപ്പിലെ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോൾ വിദ്യാർഥികൾക്ക് കള്ള് നൽകിയതായി ഇയാൾ സമ്മതിച്ചു.
അന്വേഷണത്തിൽ നേരത്തെയും നിരവധി പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഇതേ ഷാപ്പിൽ നിന്ന് അനധികൃതമായി കള്ള് നൽകിയിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചു. ഇതിനെ തുടർന്നാണ് നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ഷാപ്പ് ഉടമയ്ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്.
സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർക്ക് ലഹരിപദാർത്ഥങ്ങൾ ലഭ്യമാകുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം തുടരുകയാണ്.




