ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഇടക്കാല ഉത്തരവ്.
നിർമ്മാതാവ് എ.വി. അനൂപ് നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് കെ. കുമരേഷ് ബാബു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
നിർമ്മാണ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കപ്പെടുന്നതുവരെ ഹർജിക്കാരന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സ്റ്റേ അനിവാര്യമാണെന്ന് കോടതി വിലയിരുത്തി.
ചിത്രത്തിന്റെ നിർമാണ പങ്കാളിയായ സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കമാണ് ഹർജിക്ക് അടിസ്ഥാനമായത്. കരാർ ലംഘനം നടന്നതായും, നൽകിയ ചെക്ക് മടങ്ങിയതായും ഹർജിയിൽ ആരോപിക്കുന്നു.
ഉർവശി തിയറ്റേഴ്സ്, കാക്ക സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജഗൻ ഷാജി കൈലാസിന്റെ സംവിധാന അരങ്ങേറ്റ ചിത്രമാണ് ‘നീക്കം’.
ദിലീപിന്റെ കരിയറിലെ 152-ാമത്തെ ചിത്രമായ ഈ പ്രോജക്ട് ഇമോഷണൽ ഡ്രാമ ത്രില്ലർ വിഭാഗത്തിലാണ് ഒരുക്കുന്നത്. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും, മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു.
പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന കഥാസന്ദർഭങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകതയെന്ന് അണിയറ പ്രവർത്തകർ മുൻപ് വ്യക്തമാക്കിയിരുന്നു.




