വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജാമ്യത്തിൽ ജയിൽ മോചിതനായി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 19 ദിവസമായി ജിതിൻ വടകര സബ് ജയിലിലായിരുന്നു.
ജയിൽ മോചിതനായ ജിതിനെ ഡിവൈഎഫ്ഐ, സി.പി.ഐ.എം പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. ജിതിൻ ഭാസ്കർ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സി.പി.ഐ.എം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമാണ്.
കേസിൽ ബ്രോഡ്കാസ്റ്റ് സംവിധാനത്തിലൂടെ ഏകദേശം 200 പേർക്ക് സന്ദേശം അയച്ചതായും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായുമാണ് പൊലീസ് ആരോപിക്കുന്നത്. ഇതുസംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ ജില്ലാ ഫോറൻസിക് വിഭാഗത്തിന് ലഭിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു.
വടകര സ്ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മറ്റൊരു ഡിവൈഎഫ്ഐ നേതാവായ റിബേഷ് രാമകൃഷ്ണൻ വിവാദ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതായി പ്രത്യേക അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു ജിതിൻ ഭാസ്കർ. തുടർന്ന് സ്ക്രീൻഷോട്ട് മറ്റ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി ഫോർവേഡ് ചെയ്യപ്പെട്ടതായും അന്വേഷണസംഘം പറയുന്നു.




