പത്തനംതിട്ട: 13 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ ചെയർപഴ്സൺ കെ. വി മനോജ് കുമാർ കേസ് രജിസ്റ്റർ ചെയ്തത്. തന്നെ 10 പേർ ചേർന്ന് പീഡിപ്പിച്ചുവെന്നാണ് അതിക്രമത്തിന് ഇരയായ 13 വയസുകാരി പോലീസിന് നൽകിയിരിക്കുന്ന മൊഴി.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത നാലുപേരും പ്രായപൂർത്തിയായ രണ്ടുപേരും ഉൾപ്പെടെ ആകെ ആറുപേർ നിലവിൽ പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. സ്കൂളിലെ ശുചിമുറിയിൽ വച്ചും പെൺകുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഈ പീഡനത്തിന് വഴിയൊരുക്കിയ പ്രതിപ്പട്ടികയിൽ ഉള്ള ഒരു പെൺകുട്ടിയെ കേന്ദ്രീകരിച്ച് പോലീസ് ഇപ്പോൾ വിശദമായ അന്വേഷണം നടത്തിവരികയാണ്.
സ്കൂളിൽ വച്ച് നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി താൻ നേരിട്ട പീഡനവിവരങ്ങൾ കൗൺസിലറോട് തുറന്നുപറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കൂടൽ പോലീസ് സംഭവത്തിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം ആരംഭിച്ചു. സഹപാഠികൾക്ക് പുറമെ പുറത്തുനിന്നുള്ള ചിലരും തന്നെ പീഡിപ്പിച്ചുവെന്നും ഇവരെ കണ്ടാൽ തിരിച്ചറിയാമെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇവരെ എത്രയും വേഗം കണ്ടെത്താനായി പോലീസിന്റെ നേതൃത്വത്തിൽ വിശദമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നത്.




