ഷാർജ: യുഎഇയിലെ ഷാർജ അൽ നഹ്ദയിൽ കണ്ണൂർ സ്വദേശിയായ മലയാളി യുവാവ് കൊല്ലപ്പെട്ട കേസിൽ അഞ്ച് മലയാളി പ്രതികളെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ഇബ്രാഹിം കുട്ടി (40) ആണ് കൊല്ലപ്പെട്ടത്. ദുബായ് കരാമയിലെ ബേക്കറി ജീവനക്കാരനായ ഇസ്മായിലിന്റെ മരണത്തിലേക്ക് നയിച്ചത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിലെ തർക്കങ്ങളാണ്.
ഒഴിവുസമയങ്ങളിൽ ടിക് ടോക്കിൽ സജീവമായിരുന്ന ഇസ്മായിലും ഇതേ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ചിലരുമായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി തർക്കം നിലനിന്നിരുന്നു. തുടർന്ന് ടിക് ടോക് ലൈവ് സ്ട്രീമിങ്ങിലൂടെ പരസ്പരം നടത്തിയ വെല്ലുവിളികളാണ് ഒടുവിൽ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്.
ഷാർജയിലെ ഒരു കെട്ടിടത്തിന്റെ കാർ പാർക്കിങ്ങിൽ വെച്ചാണ് ഇസ്മായിലിന് നേരെ ആക്രമണമുണ്ടായത്. കൊല്ലം സ്വദേശിയായ മുഖ്യപ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം മരപ്പലകകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഇസ്മായിലിനെ ക്രൂരമായി മർദ്ദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ ഇസ്മായിൽ പിന്നീട് ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.
കേസിന്റെ പശ്ചാത്തലം: കൊലപാതകത്തിന് തലേന്ന് രാത്രി ഇസ്മായിലും പ്രതികളും തമ്മിൽ ടിക് ടോക്കിൽ നടത്തിയ അതിരൂക്ഷമായ തർക്കത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒമ്പത് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ റൂം സിങ്ങർ, ഹിറ്റ്‌ലർ, റിസ്വാൻ തുടങ്ങിയ പേരുകൾ പരാമർശിച്ചുകൊണ്ട് കാർ പാർക്കിങ്ങിലേക്ക് വരാൻ ഇസ്മായിൽ പ്രതികളെ വെല്ലുവിളിക്കുന്നുണ്ട്. കേട്ടാലറയ്ക്കുന്ന തെറിവിളികളാണ് വീഡിയോയിലുള്ളത്. ഇതിന് പിന്നാലെയാണ് ഇവർ പാർക്കിങ് ഏരിയയിൽ വെച്ച് ഏറ്റുമുട്ടിയതെന്നാണ് പോലീസിന്റെ നിഗമനം.
സംഭവത്തിൽ കർശന നടപടിയുമായി രംഗത്തിറങ്ങിയ ഷാർജ ബുഹൈറ പോലീസ്, കൊല്ലം സ്വദേശിയായ മുഖ്യപ്രതിയടക്കം അഞ്ച് മലയാളികളെയും അറസ്റ്റ് ചെയ്തു. പ്രായമായ മാതാപിതാക്കളായ ഇബ്രാഹിം-ജുബൈരിയ ദമ്പതികളുടെയും, ഭാര്യ നജ്മുന്നിസയുടെയും, പിഞ്ചുകുഞ്ഞിന്റെയും ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ട ഇസ്മായിൽ.
നിലവിൽ ഷാർജ അൽ ഖാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.




