മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ വൻ വ്യാജപ്പാൽ നിർമാണവും വിതരണവും നടന്നതായി അന്വേഷണത്തിൽ കണ്ടെത്തൽ. ഭൂം താലൂക്കിൽ പൊലീസ്, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ ക്രമക്കേടുകൾ പുറത്തുവന്നത്.
കഴിഞ്ഞ ആറുമാസത്തിനിടെ രണ്ടരക്കോടിയിലധികം ലിറ്റർ മലിനമായ പാൽ വിപണിയിലെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പ്രകാരം, ഗുണനിലവാരമില്ലാത്ത പാൽപ്പൊടി ഉപയോഗിച്ചാണ് ലക്ഷക്കണക്കിന് ലിറ്റർ കൃത്രിമ പാൽ നിർമ്മിച്ചത്. ഈ പാൽ ശുദ്ധപാലിൽ പത്ത് ശതമാനം വീതം കലർത്തി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തതായും ഉദ്യോഗസ്ഥർ സംശയിക്കുന്നു.
കൃത്രിമ പാൽ യഥാർഥ പാലാണെന്ന് തോന്നിപ്പിക്കാനും കൊഴുപ്പ് അളവ് വർധിപ്പിച്ച് കാണിക്കാനുമായി ഡിറ്റർജന്റ് പൗഡർ, പാം ഓയിൽ, മറ്റ് രാസപദാർഥങ്ങൾ എന്നിവ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഡിറ്റർജന്റും മറ്റ് രാസപദാർഥങ്ങളും കലർന്ന പാൽ തുടർച്ചയായി ഉപയോഗിക്കുന്നത് കരൾ, വൃക്ക, ദഹനവ്യവസ്ഥ എന്നിവയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾക്കും ഗർഭിണികൾക്കും പ്രായമായവർക്കും ഇത് കൂടുതൽ അപകടകരമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ജീവന് ഭീഷണിയാകുന്ന തരത്തിൽ ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് ഗുരുതര കുറ്റമാണ്. കുറ്റം തെളിഞ്ഞാൽ 10 ലക്ഷം രൂപ വരെ പിഴയും ജീവപര്യന്തം തടവും വരെ ശിക്ഷ ലഭിക്കാവുന്നതാണ്.




