ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കേരളത്തിലെത്തും. കൊച്ചിയിൽ നടക്കുന്ന ലഹരിവിരുദ്ധ പരിപാടിയിൽ നടൻ മോഹൻലാലിനൊപ്പം അദ്ദേഹം പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ചെന്നൈയിൽ സി. ജോസഫ് വിജയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. അരമണിക്കൂറിലേറെ നീണ്ട ചർച്ചയിൽ ഓപ്പറേഷൻ ‘തൂഫാൻ – ദ നാർക്കോ ഹണ്ട്’ പദ്ധതിക്ക് തമിഴ്നാട് സർക്കാർ പൂർണ പിന്തുണ പ്രഖ്യാപിച്ചതായി അദ്ദേഹം പറഞ്ഞു.
കേരള–തമിഴ്നാട് അതിർത്തികളിൽ പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറുന്നതിനും ധാരണയായതായും രമേശ് ചെന്നിത്തല അറിയിച്ചു. ഇരു സംസ്ഥാനങ്ങളുടെയും ഏകോപനത്തോടെ ലഹരിക്കടത്ത് തടയുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാൻ വിജയിനെ കേരളത്തിലേക്ക് ക്ഷണിച്ചതായും, അദ്ദേഹം ക്ഷണം സ്വീകരിച്ചതായും ആഭ്യന്തരമന്ത്രി പറഞ്ഞു. നടൻ മോഹൻലാലും സി. ജോസഫ് വിജയും പങ്കെടുക്കുന്ന പരിപാടി എറണാകുളത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




