മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ പുതിയ പരീക്ഷാ തീയതി പ്രഖ്യാപിക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷ, അഥവാ ടിഇടി, റദ്ദാക്കിയതിന് രണ്ടാഴ്ച കഴിഞ്ഞിട്ടും പുതിയ പരീക്ഷാ തീയതി പ്രഖ്യാപിക്കാത്തതിനെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തി. സർക്കാരിന്റെ കാലതാമസം മൂലം ആറ് ലക്ഷത്തോളം ഉദ്യോഗാർഥികൾ ഭാവിയെക്കുറിച്ചുള്ള ആശങ്കയിൽ കഴിയുകയാണെന്ന് അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
രണ്ട് ആഴ്ച പിന്നിട്ടിട്ടും പുതുക്കിയ പരീക്ഷാ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ലെന്നും, ശിക്ഷ അനുഭവിക്കുന്നത് ഉദ്യോഗാർഥികളാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ചോദ്യപേപ്പർ ചോർത്തിയവർ ഇപ്പോഴും നിയമനടപടി നേരിടാതെ പുറത്താണെന്നും അദ്ദേഹം ആരോപിച്ചു.
മഹാരാഷ്ട്ര സർക്കാരിനോട് മൂന്ന് അടിയന്തര ആവശ്യങ്ങളും രാഹുൽ ഗാന്ധി മുന്നോട്ടുവച്ചു. പുതിയ ടിഇടി പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുക, ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, പരീക്ഷ റദ്ദാക്കിയതിന്റെ പേരിൽ അവസരം നഷ്ടമായ ഉദ്യോഗാർഥികൾക്ക് പ്രായപരിധിയിൽ ഇളവ് നൽകുക എന്നിവയാണ് ആവശ്യങ്ങൾ.
അതേസമയം, ജൂലൈ 17-ന് ഡെറാഡൂണിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയമുയർത്തുമെന്നും അദ്ദേഹം അറിയിച്ചു. ഭരണപരമായ വീഴ്ചകളുടെ ഇരകളാകാതെ യുവാക്കളുടെ കഠിനാധ്വാനത്തിന് അർഹമായ അംഗീകാരം ലഭിക്കുന്ന വിദ്യാഭ്യാസ സംവിധാനമാണ് രാജ്യത്തിന് ആവശ്യമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.




