നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിക്ക് തിരിച്ചടി. അപ്പീലിൽ തീരുമാനം വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി.
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അപ്പീലിൽ തീരുമാനം വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.
എന്നാൽ ഇരയുടെ അന്തസ്സും പരിഗണിക്കണമെന്ന് കോടതി നിരീക്ഷിച്ചു. നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയിട്ടുണ്ടെന്നും നടി കോടതിയിൽ ചൂണ്ടിക്കാട്ടി.
ശിക്ഷ മരവിപ്പിക്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണുന്ന സാഹചര്യമുണ്ടാക്കുമെന്നും നടി വാദിച്ചു.
പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടു. പൾസർ സുനി സ്ഥിരം കുറ്റവാളിയാണെന്നും, തുടർച്ചയായി ജാമ്യാപേക്ഷ നൽകിയതിന് കോടതി നേരത്തെ പിഴ ചുമത്തിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സുപ്രീംകോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ഒരു മാസത്തിനകം മറ്റൊരു കേസിലും പ്രതിയായിരുന്നുവെന്നും സർക്കാർ വാദിച്ചു.
ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളിയത്. ശിക്ഷ വർധിപ്പിക്കണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.




