പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സമാധാന ശ്രമങ്ങളുമായി ഖത്തർ രംഗത്ത്. രാജ്യങ്ങൾക്കിടയിലെ സംഘർഷം അവസാനിപ്പിച്ച് സമാധാന ദൗത്യം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഖത്തർ അറിയിച്ചു.
മേഖലയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്ക് പിന്തുണ നൽകുമെന്നും ഈ നിലപാട് ഇറാനെ അറിയിച്ചതായും ഖത്തർ വ്യക്തമാക്കി. ഹോർമൂസ് മേഖലയിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇറാൻ വിദേശകാര്യ മന്ത്രിയെ ഖത്തർ പ്രതിഷേധം അറിയിച്ചു. സമാധാന ശ്രമങ്ങളെ തകർക്കുന്ന നടപടികൾ ഒഴിവാക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടു.
അതേസമയം, ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിൽ പുലർച്ചെ മുതൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ബഹ്റൈനിൽ രണ്ട് തവണ അപായ സൈറണുകൾ മുഴങ്ങിയതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. പരിഭ്രാന്തരാകാതെ ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് സ്വദേശികൾക്കും പ്രവാസികൾക്കും നിർദേശിച്ചു.
കുവൈത്തിന് നേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതിരോധിച്ചതായി കുവൈത്ത് അറിയിച്ചു. പ്രതിരോധ നടപടികൾക്കിടെ വലിയ സ്ഫോടന ശബ്ദങ്ങൾ കേൾക്കാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും കുവൈത്ത് സൈന്യം വ്യക്തമാക്കി.
ഖത്തറിലും പുലർച്ചെ ഉയർന്ന സുരക്ഷാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് ഉയർന്ന സുരക്ഷാ ഭീഷണിയുണ്ടെന്ന് അധികൃതർ അറിയിച്ചെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതോടെ രാവിലെ ജാഗ്രതാ നിർദേശം പിൻവലിച്ചു.
ഇറാന്റെയും അമേരിക്കയുടെയും സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയിൽ ഒരേസമയം സൈറണുകളും ആക്രമണ മുന്നറിയിപ്പുകളും ഉണ്ടായത് പശ്ചിമേഷ്യയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.




