കാഠ്മണ്ഡു: ടിബറ്റ് അതിർത്തി മേഖലയിലെ അണക്കെട്ട് തകർന്നതായി നേപ്പാൾ മുന്നറിയിപ്പ് നൽകി. മേഖലയിൽ വീണ്ടും പ്രളയമുണ്ടാകാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും പൊതുജനങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നേപ്പാൾ പൊലീസ് നിർദേശം നൽകി.
എത്രയും വേഗം ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
രണ്ട് ദിവസം മുമ്പുണ്ടായ ഹിമാനി തകർച്ചയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 469 പേർ മരിച്ചതായാണ് റിപ്പോർട്ട്. നൂറുകണക്കിന് പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്.
അതേസമയം, ടിബറ്റിൽ വീണ്ടും പ്രളയസാധ്യത ഉയർന്നതിനെ തുടർന്ന് ചൈനയും രക്ഷാപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ചൈന–നേപ്പാൾ അതിർത്തിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട തടാകം കരകവിഞ്ഞ് വെള്ളം രക്ഷാപ്രവർത്തകർ എത്തിയിരുന്ന മേഖലയിലേക്ക് ഒഴുകിത്തുടങ്ങിയതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സി.സി.ടി.വി റിപ്പോർട്ട് ചെയ്തു.
രക്ഷാപ്രവർത്തക സംഘങ്ങളോട് നിലവിലെ സ്ഥലത്ത് തന്നെ തുടരാനും കൂടുതൽ നിർദേശങ്ങൾക്കായി കാത്തിരിക്കാനും അധികൃതർ ആവശ്യപ്പെട്ടു. നേരത്തെ പ്രദേശത്ത് എത്തിയ അടിയന്തര രക്ഷാസംഘങ്ങളോട് ഒരു കിലോമീറ്റർ പിന്നോട്ട് മാറാനും നിർദേശം നൽകിയിട്ടുണ്ട്.
ബുധനാഴ്ച ടിബറ്റിലെ ഗ്വിറോങ് അതിർത്തി മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്നാണ് ചെളിയും അവശിഷ്ടങ്ങളും തടഞ്ഞുനിർത്തി തടാകം രൂപപ്പെട്ടത്. ഇതിന് പിന്നാലെയാണ് വീണ്ടും പ്രളയഭീഷണി ഉയർന്നത്.
നേപ്പാളിൽ രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണ്. 13,000ലേറെ സൈനിക ഉദ്യോഗസ്ഥരെയും സായുധ പൊലീസ് സേനാംഗങ്ങളെയും ദുരന്തബാധിത മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. 69ഓളം വിമാനങ്ങളിലായി ഇതുവരെ 573 പേരെ രക്ഷപ്പെടുത്തിയതായി പ്രധാനമന്ത്രി അറിയിച്ചു.
പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ദുരന്തബാധിതരെ പാർപ്പിക്കുന്നതിനായി താത്കാലിക ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചു.
ചൈനയിലും ഭൂചലനം
അതിനിടെ, ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നെയ്ജിയാങ് മേഖലയിലെ ലോങ്ചാങ് നഗരത്തിൽ ഭൂചലനം രേഖപ്പെടുത്തി. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചൈന എർത്ത്ക്വേക്ക് നെറ്റ്വർക്സ് സെന്ററാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.




