2026ലെ തമിഴ് ചിത്രങ്ങളിൽ ആഗോളതലത്തിൽ മികച്ച കളക്ഷൻ നേടിയ ചിത്രമായി മുന്നേറി ദളപതി വിജയ് നായകനായ ‘ജനനായകൻ’. 325 കോടിയിലധികം രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ നേടിയ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ഒടിടിയിലും എത്തിയത്. സീ5ലാണ് ചിത്രത്തിന്റെ സ്ട്രീമിങ്.
കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും ഒടുവിൽ തിയറ്ററുകളിലെത്തിയ ‘ജനനായകനെ’ ആഘോഷമാക്കിയത് വിജയ് ആരാധകരാണ്. വിജയ്യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന വൈകാരികതയോടെയാണ് ആരാധകർ ചിത്രത്തെ ഏറ്റെടുത്തത്.
ചിത്രത്തിലെ വിവിധ രംഗങ്ങൾക്കൊപ്പം ‘ചീഫ് മിനിസ്റ്റർ ജോസഫ് വിജയ്’ എന്ന ടൈറ്റിൽ കാർഡിനും തിയറ്ററുകളിൽ വലിയ കൈയടിയാണ് ലഭിച്ചത്. വിജയ്യുടെ സിനിമാ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കിയ അവസാന ട്രിബ്യൂട്ട് വീഡിയോയും പ്രേക്ഷകരെ ഏറെ വൈകാരികമായി സ്വാധീനിച്ചു.
കേരള ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ‘ജനനായകൻ’ കാഴ്ചവെച്ചത്. കേരളത്തിൽ നിന്ന് മാത്രം 17 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം സ്വന്തമാക്കി. തമിഴ്നാട്ടിൽ 150 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷനും നേടിയിട്ടുണ്ട്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധാണ്. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിച്ചത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയും സഹനിർമാതാക്കളാണ്. സത്യൻ സൂര്യനാണ് ഛായാഗ്രഹണം. പ്രദീപ് ഇ. രാഘവ് എഡിറ്റിങ്ങും അനൽ അരശ് ആക്ഷൻ കൊറിയോഗ്രഫിയും നിർവഹിച്ചു.




