ന്യൂഡൽഹി: ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ കായിക ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇതിഹാസ താരം മേജർ ധ്യാൻ ചന്ദിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്.
2012 മുതലാണ് ധ്യാൻ ചന്ദിനോടുള്ള ആദരസൂചകമായി ഓഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആചരിച്ചുതുടങ്ങിയത്. 1928, 1932, 1936 വർഷങ്ങളിലെ ഒളിമ്പിക്സുകളിൽ ഇന്ത്യ തുടർച്ചയായി മൂന്ന് സ്വർണമെഡലുകൾ നേടിയപ്പോൾ ടീമിന്റെ വിജയത്തിൽ ധ്യാൻ ചന്ദ് നിർണായക പങ്കുവഹിച്ചു.
അന്താരാഷ്ട്ര മത്സരങ്ങളിൽ 400-ലധികം ഗോളുകൾ നേടിയ ധ്യാൻ ചന്ദ് ലോക ഹോക്കി ചരിത്രത്തിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളാണ്. അദ്ദേഹത്തിന്റെ അസാധാരണമായ പന്തടക്കവും ഗോൾനേട്ടവും ഇന്നും കായികലോകത്ത് വിസ്മയമായി ഓർമിക്കപ്പെടുന്നു.
‘ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും’ എന്നതാണ് ഈ വർഷത്തെ ദേശീയ കായിക ദിനത്തിന്റെ പ്രമേയം.
ദേശീയ കായിക ദിനം ഒരു ഇതിഹാസ താരത്തെ അനുസ്മരിക്കുന്ന ദിവസം മാത്രമല്ല. രാജ്യത്തിന്റെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകുകയും യുവതലമുറയെ കളിക്കളത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്ന ദിനം കൂടിയാണിത്.
ആരോഗ്യം, അച്ചടക്കം, ടീം വർക്ക്, സഹാനുഭൂതി തുടങ്ങിയ ഗുണങ്ങൾ വളർത്തുന്നതിൽ കായിക വിനോദങ്ങൾ നിർണായകമാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും കായികരംഗത്തെ വളർച്ചയിൽ പങ്കാളികളാകാനും ദേശീയ കായിക ദിനം ഓരോ ഇന്ത്യക്കാരനെയും ഓർമിപ്പിക്കുന്നു.
കായിക താരങ്ങളെയും പരിശീലകരെയും രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതികളിലൂടെ ആദരിക്കുന്ന ദിനം കൂടിയാണിത്. അർജുന അവാർഡ്, ദ്രോണാചാര്യ അവാർഡ്, ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരം തുടങ്ങിയ ബഹുമതികൾ ഈ അവസരത്തിൽ കായിക പ്രതിഭകൾക്ക് നൽകുന്നു.
മേജർ ധ്യാൻ ചന്ദിന്റെ കായിക പാരമ്പര്യം ഓർമിച്ചുകൊണ്ട്, കൂടുതൽ ഇന്ത്യക്കാർ കളിക്കളത്തിലേക്ക് ഇറങ്ങണമെന്ന സന്ദേശമാണ് ദേശീയ കായിക ദിനം മുന്നോട്ടുവയ്ക്കുന്നത്.




