ഗൂഡല്ലൂർ: നരഭോജി കടുവയെ വെടിവച്ച് കൊല്ലണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗൂഡല്ലൂർ നിയോജക മണ്ഡലത്തിൽ 48 മണിക്കൂർ ബന്ദ്. സർവകക്ഷികളുടെയും വ്യാപാരി സംഘടനകളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിലാണ് ബന്ദ് നടത്തുന്നത്.
ഗൂഡല്ലൂർ എം.എൽ.എ ദ്രാവിഡമണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബന്ദിന് തീരുമാനമായത്. 13 ദിവസത്തിനിടെ കടുവയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
കടുവയുടെ ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കുക, പ്രതിഷേധിച്ചവർക്കെതിരായ പൊലീസ്–വനംവകുപ്പ് നടപടി പിൻവലിക്കുക, അറസ്റ്റിലായവരെ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്.
കടുവയെ കണ്ടെത്തിയ പ്രദേശങ്ങളിലെ സർക്കാർ സ്കൂളുകൾക്ക് അവധി നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജന്മം ഭൂമി കേസിൽ സുപ്രീം കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും ആവശ്യമുണ്ട്. സത്യവാങ്മൂലം ജന്മം ഭൂമിയിലെ കർഷകരെ ദുരിതത്തിലാക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള റോഡ് ഗതാഗതം പുനഃസ്ഥാപിക്കണമെന്നും സർവകക്ഷി യോഗം ആവശ്യപ്പെട്ടു.
27-ാം തീയതി രാവിലെ ആറിന് ആരംഭിച്ച ബന്ദ് 29-ാം തീയതി രാവിലെ ആറുവരെ തുടരും. ബന്ദിന് എല്ലാ വിഭാഗങ്ങളിൽനിന്നും പിന്തുണ ലഭിച്ചതായി സംഘാടകർ അറിയിച്ചു.




