ഇടുക്കി: പൂപ്പാറയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ചു തേവർ (62) ആണ് മരിച്ചത്. തലക്കുളം എസ്റ്റേറ്റിലാണ് സംഭവം.
രാവിലെ തോട്ടം ജോലിക്കായി എത്തിയതായിരുന്നു ഒച്ചു തേവർ. പ്രദേശത്ത് രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു. റാപ്പിഡ് റെസ്പോൺസ് ടീം തൊഴിലാളികൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു.
എന്നാൽ കനത്ത മൂടൽമഞ്ഞും മഴയും കാരണം കാട്ടാനക്കൂട്ടം അടുത്തെത്തിയത് ഒച്ചു തേവർ അറിഞ്ഞില്ലെന്നാണ് വിവരം. പിന്നാലെ ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് ഇയാളെ കണ്ടെത്തിയത്.
വനംവകുപ്പിനെ വിവരമറിയിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടി സംഘവും പരിശോധന നടത്തി. കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം കണക്കിലെടുത്ത് പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.




