തിരുവനന്തപുരം: മെസ്സി തട്ടിപ്പ് വിവാദത്തിൽ കായികവകുപ്പിന്റെ റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്പോൺസറെ തീരുമാനിച്ചതിൽ ചട്ടലംഘനമുണ്ടായെന്നും സ്പോൺസർ പണം സമാഹരിച്ചത് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജിഎസ്ടി തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ സർക്കാരിന് നഷ്ടമായ തുക ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വിഷയത്തിലെ എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാർ ഉണ്ടാക്കാൻ സ്വകാര്യ സ്ഥാപനത്തിന് അനുമതി നൽകിയതിന്റെ നടപടിക്രമങ്ങളും പരിശോധിക്കും. എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് ക്ഷണിച്ചിരുന്നോ, വിപണി മൂല്യനിർണയം നടത്തിയിരുന്നോ, സ്ഥാപനത്തിന്റെ സാമ്പത്തിക ശേഷിയും ഫണ്ടിന്റെ സ്രോതസ്സും പരിശോധിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരും വിഷയത്തിലെ പല കാര്യങ്ങളും അറിഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ അവ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി ലഭിച്ചതിന്റെ പേരിൽ ഏതെങ്കിലും സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ സർക്കാർ ഇറങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേട് നടന്നതായും ജിഎസ്ടി വെട്ടിപ്പ് മുൻ സർക്കാരിന്റെ കാലത്തുതന്നെ കണ്ടെത്തി നോട്ടീസ് നൽകിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പിന്നീട് അന്വേഷണം മരവിപ്പിച്ച നിലയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
ഇക്കാര്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് സർക്കാരിന് നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കും. സംഭവത്തിലെ അനാസ്ഥ സംബന്ധിച്ച് ധനകാര്യ വകുപ്പ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.




