പത്തനംതിട്ട: കുടുംബവഴക്കിനിടെ 45കാരനെ സഹോദരപുത്രൻ ചവിട്ടിക്കൊന്നു. കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ കണ്ണൻ എന്ന അനിൽ ആണ് മരിച്ചത്. സംഭവത്തിൽ സഹോദരപുത്രൻ സുധീഷ് എന്ന 27കാരനെ കൂടൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. വീടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചെങ്ങറയിൽ താമസിച്ചിരുന്ന അനിൽ, കുളത്തുമണ്ണിലെ കുടുംബവീട്ടിനോട് ചേർന്നുള്ള സഹോദരൻ സുനിലിന്റെ വീട്ടിൽ പ്രദേശത്ത് എത്തുമ്പോൾ താമസിക്കാറുണ്ടായിരുന്നു.
അനിൽ ഇവിടെ താമസിക്കുന്നതിനെ ചൊല്ലി സുധീഷും അനിലും തമ്മിൽ നേരത്തെയും തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവദിവസവും ഇതേ വിഷയത്തെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ഉണ്ടായ അടിപിടിക്കിടെ സുധീഷ് അനിലിനെ ചവിട്ടുകയായിരുന്നു.
ചവിട്ടേറ്റ് വീണ അനിലിനെ ബന്ധുക്കളും കൂടൽ പൊലീസും ചേർന്ന് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോന്നി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സുധീഷ് മുമ്പും പോക്സോ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് കൂടൽ പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.




