കൊൽക്കത്ത: ഇന്ത്യ–ബംഗ്ലാദേശ് അതിർത്തിക്ക് സമീപത്തെ തേയിലത്തോട്ടത്തിൽ നിന്ന് പശ്ചിമ ബംഗാളിലെ കർഷകനെ ബംഗ്ലാദേശ് സ്വദേശികൾ തട്ടിക്കൊണ്ടുപോയതായി പരാതി. ജൽപായ്ഗുരി ജില്ലയിലെ 35കാരനായ ദീപങ്കർ ഗോപെയെയാണ് ശനിയാഴ്ച രാവിലെ തട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ചൗൽഹതി അതിർത്തി മേഖലയിലെ തസർപാറ സ്വദേശിയാണ് ദീപങ്കർ ഗോപെ. നേരത്തെ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശിയെ ഗ്രാമവാസികളും ബിഎസ്എഫ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് മകനെ തട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഓഗസ്റ്റ് ആറിന് ചൗൽഹതി അതിർത്തിയിൽ മുള്ളുവേലി മുറിച്ച് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. ഇയാൾ അതിർത്തി കടന്നുള്ള കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളയാളാണെന്ന് സംശയമുണ്ടായിരുന്നതായും പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.
ഇതിന് പിന്നാലെയാണ് ദീപങ്കർ ഗോപെ അതിർത്തിക്ക് സമീപമുള്ള സ്വന്തം തേയിലത്തോട്ടത്തിൽ കീടനാശിനി തളിക്കാനെത്തിയത്. മുള്ളുവേലിക്ക് അപ്പുറത്തുള്ള തോട്ടത്തിൽ ഒറ്റയ്ക്ക് ജോലി ചെയ്യുന്നതിനിടെ ഏകദേശം 20 പേരടങ്ങുന്ന സംഘം അതിർത്തി കടന്നെത്തി വളഞ്ഞെന്നാണ് പരാതി.
രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം ദീപങ്കർ ഗോപെയെ കീഴടക്കി അന്താരാഷ്ട്ര അതിർത്തി കടത്തി ബംഗ്ലാദേശിലെ പഞ്ചഗഢ് ജില്ലയിലേക്ക് കൊണ്ടുപോയതായാണ് ആരോപണം.
വിവരം ലഭിച്ചതിന് പിന്നാലെ ബിഎസ്എഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ദീപങ്കർ ഗോപെയെ മോചിപ്പിക്കുന്നതിനായി ബോർഡർ ഗാർഡ് ബംഗ്ലാദേശ് ഉദ്യോഗസ്ഥരുമായി ഫ്ലാഗ് മീറ്റിംഗും നടത്തി. എന്നാൽ ശനിയാഴ്ച രാത്രി വരെ കർഷകനെ മോചിപ്പിച്ചിരുന്നില്ല. ഇയാൾ ബിജിബിയുടെ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട്.
ഇതിനിടെ ദീപങ്കർ ഗോപെയുടേതെന്ന് കരുതുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ അധികൃതർ പിടികൂടിയ ബംഗ്ലാദേശ് സ്വദേശിയെ വിട്ടയച്ചാൽ മാത്രമേ തന്നെ മോചിപ്പിക്കുകയുള്ളൂവെന്ന് വീഡിയോയിൽ ഗോപെ പറയുന്നതായി കാണാം. എന്നാൽ വീഡിയോയുടെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കർഷകനെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനായി ബിഎസ്എഫ് ബംഗ്ലാദേശ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സംഭവത്തിന് പിന്നിൽ അതിർത്തി കടന്നുള്ള സംഘടിത കള്ളക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടോയെന്നും അധികൃതർ അന്വേഷിച്ചുവരികയാണ്.




