രാജസ്ഥാൻ: മോഷ്ടാക്കളെ ഭയന്ന് മണ്ണിൽ കുഴിച്ചിട്ട സമ്പാദ്യം ഒരു വർഷത്തിന് ശേഷം നശിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ബലോത്ര ജില്ലയിൽ കർഷകനായ മംഗിലാൽ മേഘ്വാളിനാണ് അഞ്ച് ലക്ഷം രൂപയുടെ സമ്പാദ്യം നഷ്ടമായത്.
മോഷണം പോകുമെന്ന് ഭയന്ന് കുടുംബാംഗങ്ങളോട് പോലും പറയാതെയാണ് മംഗിലാൽ അഞ്ച് ലക്ഷം രൂപ കൃഷിയിടത്തിൽ കുഴിച്ചിട്ടത്. എന്നാൽ സ്ഥിരമായി മദ്യപിക്കുന്ന ശീലമുണ്ടായിരുന്ന മംഗിലാൽ പിന്നീട് പണം കുഴിച്ചിട്ട സ്ഥലം മറന്നുപോയി.
ഒരു കെട്ടിട നിർമാണത്തിനായി പണം ആവശ്യമായി വന്നതോടെയാണ് സമ്പാദ്യം തിരിച്ചെടുക്കാൻ മംഗിലാൽ ശ്രമിച്ചത്. എന്നാൽ പണം എവിടെയാണ് കുഴിച്ചിട്ടതെന്ന് ഓർത്തെടുക്കാനായില്ല. തുടർന്ന് കുടുംബാംഗങ്ങളോട് വിവരം പറഞ്ഞെങ്കിലും നടത്തിയ പരിശോധനകളിലും പണം കണ്ടെത്താനായില്ല.
ഏറെ നാളുകൾക്ക് ശേഷം ട്രാക്ടർ ഉപയോഗിച്ച് കൃഷിയിടം ഉഴുന്നതിനിടെയാണ് പോളിത്തീൻ ബാഗിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തിയത്. എന്നാൽ അപ്പോഴേക്കും ഈർപ്പവും ചിതലും കാരണം നോട്ടുകൾ പൂർണമായും നശിച്ചിരുന്നു.
നാട്ടിലെ ബാങ്കുകളെ സമീപിച്ചെങ്കിലും നോട്ടുകൾ മാറ്റിനൽകാൻ അധികൃതർ തയ്യാറായില്ല. ജയ്പൂരിലെ പ്രധാന ബാങ്ക് ശാഖകളെ സമീപിക്കാനാണ് നിർദേശം ലഭിച്ചത്.
എന്നാൽ സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള മംഗിലാലിന് ജയ്പൂരിലേക്ക് പോകാനുള്ള പണം പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. ജീവിതകാലം മുഴുവൻ സമ്പാദിച്ച അഞ്ച് ലക്ഷം രൂപ സ്വന്തം കൈപ്പിഴയിൽ നഷ്ടമായതിന്റെ വേദനയിലാണ് കർഷകൻ.




