മലപ്പുറം: പള്ളികൾ കേന്ദ്രീകരിച്ച് പകൽസമയത്ത് മോഷണം നടത്തിയിരുന്ന പ്രതി തിരൂർ പൊലീസിന്റെ പിടിയിൽ. അരീക്കോട് പെരുമ്പറമ്പ് സ്വദേശി മുഹമ്മദ് ഫൈറൂസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിരൂർ ചമ്രവട്ടം പുതുപ്പള്ളിയിലെ പള്ളിയിൽ പകൽസമയത്ത് കയറിയാണ് ഇയാൾ ഒടുവിൽ മോഷണം നടത്തിയത്. പള്ളിക്കുള്ളിൽ കടന്ന പ്രതി കാണിക്കവഞ്ചി തകർത്ത് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവർന്നെന്നാണ് കേസ്.
പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുഹമ്മദ് ഫൈറൂസ് മുൻപും സമാനമായ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കൂടുതൽ കേസുകളുണ്ടോയെന്നും മോഷണമുതൽ വിറ്റഴിക്കാൻ സഹായിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ ജിഷ്ണു, ജിതിൻ, രാജശേഖരൻ, നസീർ എന്നിവരും പൊലീസ് ഉദ്യോഗസ്ഥരായ ബിജോ വർഗീസ്, ജീനിഷ് എന്നിവരും ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.




