മലപ്പുറം: വിവാഹബന്ധം വേർപെടുത്താൻ സഹായിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യയുടെ ബന്ധുക്കളെ ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കേരള എസ്റ്റേറ്റ് പാറമ്മൽതൊടിക സ്വദേശി നസ്‌റുദ്ദീൻ (33) ആണ് കരുവാരകുണ്ട് പൊലീസിന്റെ പിടിയിലായത്.
ഞായറാഴ്ച വൈകിട്ട് പാന്ത്ര മുക്കട്ടയിലാണ് സംഭവം. ഭാര്യയുടെ പിതൃസഹോദരൻ പള്ളിത്തൊടിക ഹാരിസ്, മറ്റൊരു ബന്ധുവും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി. ഷൗക്കത്തലി എന്നിവരെയാണ് നസ്‌റുദ്ദീൻ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.
കത്തിയുമായുള്ള ആക്രമണം തടയുന്നതിനിടെ ഹാരിസിന് പരിക്കേറ്റു. വണ്ടൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞ് സ്കൂട്ടറിൽ സ്ഥലത്തേക്ക് വരികയായിരുന്ന ഷൗക്കത്തലിയെ കാറിടിച്ച് അപായപ്പെടുത്താനും ശ്രമിച്ചെന്നാണ് കേസ്. സമീപത്തെ വീട്ടിലേക്ക് സ്കൂട്ടർ കയറ്റിയാണ് ഷൗക്കത്തലി രക്ഷപ്പെട്ടത്.
ലഹരി ഉപയോഗിക്കുന്നതിനെതിരെ നസ്‌റുദ്ദീന്റെ ഭാര്യ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പേരിൽ മർദനം തുടർന്നതോടെയാണ് യുവതിയും ബന്ധുക്കളും വിവാഹമോചനത്തിന് ശ്രമം ആരംഭിച്ചത്.
കഞ്ചാവ് ഉപയോഗിച്ചതടക്കമുള്ള സംഭവങ്ങളിൽ നസ്‌റുദ്ദീനെതിരെ അഞ്ച് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിന് കേസെടുത്ത പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.




