ഇന്ത്യക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ബ്രസീൽ ടീമിൽ സൂപ്പർ താരങ്ങളെല്ലാം ഇടംപിടിച്ചു. വിനീഷ്യസ് ജൂനിയർ, റഫീന്യ, മാർക്വീന്യോസ്, ബ്രൂണോ ഗിമാറസ്, ഡാനിലോ, ഗബ്രിയേൽ മെഗൽഹെസ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഇന്ത്യയിലെത്തും.
ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലാണ് ഇന്ത്യ–ബ്രസീൽ പോരാട്ടം. എൻഡ്രിക്, എസ്താവോ, ജാവോ പെഡ്രോ തുടങ്ങിയ യുവതാരങ്ങളും ബ്രസീൽ സംഘത്തിലുണ്ട്. ഓസ്ട്രേലിയക്കെതിരെ ഈ മാസം 25നും 29നും മത്സരങ്ങൾ കളിച്ച ശേഷമായിരിക്കും ബ്രസീൽ ഇന്ത്യയിലെത്തുക.
വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ബ്രസീൽ ടീമിന്റെ നീക്കം. ഗോൾകീപ്പർമാരായി ഹ്യൂഗോ സൗസ, ഫെഡ്രോ മൊറോസ്‌കോ, ഒറ്റാവിയോ എന്നിവർ ടീമിലുണ്ട്. അർതർ ഡയസ്, ഡഗ്ലസ് സാന്റോസ്, ഗബ്രിയേൽ മെഗൽഹെസ്, മാർക്വീന്യോസ്, വിറ്റോർ റെയ്‌സ്, വെസ്‌ലി തുടങ്ങിയവരാണ് പ്രതിരോധനിരയിൽ.
മധ്യനിരയിൽ ബ്രൂണോ ഗിമാറസ്, ഡഗ്ലസ് ലൂയിസ്, ആന്ദ്രെ സാന്റോസ് ഉൾപ്പെടെയുള്ള താരങ്ങളുണ്ട്. ആക്രമണനിരയിൽ എൻഡ്രിക്, എസ്താവോ, ജാവോ പെഡ്രോ, റഫീന്യ, സാമുവൽ ലിനോ, വിനീഷ്യസ് ജൂനിയർ എന്നിവർ അണിനിരക്കും.




