വയനാട്: റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടിൽനിന്ന് വിദേശമദ്യവും വൈനും പിടികൂടിയ സംഭവത്തിൽ എക്സൈസ് കേസ്. വീട്ടുടമ ആന്റോ അഗസ്റ്റിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് വീട്ടിൽ മദ്യശേഖരം കണ്ടെത്തിയത്. 43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനുമാണ് പിടിച്ചെടുത്തത്. ഇറക്കുമതി ചെയ്ത വിദേശമദ്യവും ശേഖരത്തിലുണ്ടായിരുന്നുവെന്നാണ് വിവരം.
മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്ന് നിയമപരമായ തുടർനടപടികൾക്കായി പൊലീസ് എക്സൈസ് വിഭാഗത്തെ വിവരമറിയിച്ച് സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മദ്യശേഖരം കസ്റ്റഡിയിലെടുത്തു.
കേരളത്തിൽ വ്യക്തിക്ക് ലൈസൻസില്ലാതെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധി ഇനമനുസരിച്ച് വ്യത്യാസപ്പെടുന്നു. കെഎസ്ബിസിയുടെ ഔദ്യോഗിക വിവരമനുസരിച്ച് ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ പരിധി മൂന്ന് ലിറ്ററും വൈനിന്റെ പരിധി 3.5 ലിറ്ററുമാണ്.
പിടിച്ചെടുത്ത അളവ് ഈ പരിധികളേക്കാൾ വളരെ കൂടുതലാണ്. പ്രത്യേകിച്ച് വിദേശനിർമിത വിദേശമദ്യത്തിന് ബാധകമായ പരിധിയും പ്രത്യേകം നിയമത്തിൽ നിർവചിച്ചിട്ടുണ്ട്. അനുമതിയില്ലാതെ നിശ്ചിത പരിധിക്കു മുകളിൽ വിദേശമദ്യം കൈവശം വയ്ക്കുന്നതിന് നിയമപരമായ നിയന്ത്രണങ്ങളുണ്ട്.
സംഭവത്തിൽ കൂടുതൽ പരിശോധനകളും നിയമനടപടികളും എക്സൈസ് തുടരുകയാണ്.




