ചെന്നൈ: തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടയണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് നടത്താമെന്ന് വ്യക്തമാക്കിയ കോടതി, തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതി തീരുമാനിച്ചാൽ അതിൽ ഇടപെടാൻ കഴിയില്ലെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുൾമുരുകൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
അഭിഭാഷകനായ കെ. സുധൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ വിധി വന്നത്. അണ്ണാ ഡി.എം.കെ ടിക്കറ്റിൽ വിജയിച്ച ശേഷം രാജിവെച്ച് ടി.വി.കെ (TVK) ടിക്കറ്റിൽ വീണ്ടും മത്സരിക്കുന്നവർക്കായി ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് പൊതുപണം പാഴക്കലാണെന്നും, ഇവരിൽ നിന്ന് തിരഞ്ഞെടുപ്പ് ചെലവ് ഈടാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം: അതേസമയം, തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ സ്വന്തം നിലയിൽ മത്സരിക്കാൻ തീരുമാനിച്ച ഇടത് പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ധാരാപുരത്ത് സി.പി.ഐ സ്ഥാനാർത്ഥിയായി ലക്ഷ്മണനും, മധുരാന്തകത്ത് സി.പി.എമ്മിനായി സുഗന്ധിയും മത്സരിക്കും. വിജയ് സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന പാർട്ടികളാണ് ഉപതെരഞ്ഞെടുപ്പിൽ ടി.വി.കെ സഖ്യത്തിനെതിരെ നേരിട്ട് രംഗത്തിറങ്ങുന്നത്.
ജയിച്ചതിന്റെ ഇരുപതാം ദിവസം എം.എൽ.എമാർ രാജിവെച്ചുവന്നത് അധാർമ്മികമാണെന്നും ഉപതെരഞ്ഞെടുപ്പ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചതാണെന്നുമുള്ള വിമർശനത്തോടെയാണ് ഇടതുപാർട്ടികൾ മത്സരത്തിന് ഇറങ്ങുന്നത്. അതേസമയം, തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും ടി.വി.കെ സർക്കാരിനുള്ള പിന്തുണ തുടരുമെന്നാണ് ഇടതുപാർട്ടികളുടെ നിലപാട്. ഇത് വിജയ് സർക്കാരിന് വലിയ ആശ്വാസമേകുന്നതാണ്.




