സിനിമാതാരങ്ങളോടുള്ള ആരാധന ആഘോഷങ്ങളിൽ മാത്രം ഒതുങ്ങേണ്ടതില്ലെന്ന് തെളിയിക്കുകയാണ് അല്ലു അർജുൻ ആരാധകർ.
എട്ട് സംസ്ഥാനങ്ങളിലായി 820 സ്കൂളുകളിൽ ഹ്യൂമൻ പാപ്പിലോമാവൈറസിനെയും ഗർഭാശയഗള അർബുദ പ്രതിരോധത്തെയും കുറിച്ച് ബോധവൽക്കരണ പരിപാടികളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ.
ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, കർണാടക, അന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് ക്യാമ്പയിൻ നടക്കുന്നത്.
ഇതിനോടകം ഏകദേശം മൂന്ന് ലക്ഷം വിദ്യാർത്ഥിനികളിലേക്ക് ആരോഗ്യസന്ദേശം എത്തിക്കാൻ കഴിഞ്ഞതായി സംഘാടകർ പറയുന്നു.
HPV വൈറസ് ബാധ, പ്രതിരോധ മാർഗങ്ങൾ, വാക്സിനേഷന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാർത്ഥിനികൾക്ക് കൃത്യമായ അവബോധം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.
അനാവശ്യ ഭയങ്ങൾ ഒഴിവാക്കി ആരോഗ്യവിദഗ്ധരുടെ നിർദേശങ്ങൾ തേടാനും, രോഗപ്രതിരോധത്തിനായി ആവശ്യമായ നടപടികൾ സ്വീകരിക്കാനും വിദ്യാർത്ഥികളെയും കുടുംബങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
സിനിമാ പ്രമോഷനുകളിലും ആഘോഷങ്ങളിലും മാത്രം ഒതുങ്ങാതെ, ആരാധക കൂട്ടായ്മയുടെ സംഘടനാ ശക്തിയെ സാമൂഹിക പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുകയാണ് ഈ നീക്കം.
820 സ്കൂളുകൾ… മൂന്ന് ലക്ഷം വിദ്യാർത്ഥിനികൾ… എട്ട് സംസ്ഥാനങ്ങൾ…
ആരാധനയെ സാമൂഹിക ഉത്തരവാദിത്തവുമായി കൂട്ടിച്ചേർത്ത് ഫാൻ പവറിനെ സോഷ്യൽ പവറായി മാറ്റുകയാണ് അല്ലു അർജുൻ ആരാധകർ.
ഗർഭാശയഗള അർബുദ പ്രതിരോധത്തെയും HPV വാക്സിനേഷനെയും കുറിച്ച് കൂടുതൽ കുടുംബങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ മുന്നേറ്റം, ആരാധക കൂട്ടായ്മകളുടെ സാമൂഹിക ഇടപെടലിന് പുതിയ മാതൃകയാകുകയാണ്.




