മലപ്പുറം നിലമ്പൂർ മൂത്തേടത്ത് റബർ ടാപ്പിംഗിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചോളമുണ്ടയിലെ ചുള്ളിക്കുളവൻ റഫീഖാണ് പുലർച്ചെ റബർ തോട്ടത്തിൽ ടാപ്പിംഗിനിടെ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്.
ഏകദേശം അരമണിക്കൂറോളം കാട്ടാന റഫീഖിനെ വളഞ്ഞിട്ട് ഓടിച്ചു. ആനയുടെ പിടിയിൽപ്പെടാതിരിക്കാൻ വളഞ്ഞും തിരിഞ്ഞും ഓടിയ റഫീഖ് സമീപത്തെ വടക്കൻ അലവിയുടെ വീട്ടിലെത്തി. ബാത്ത്റൂമിന്റെ വാതിലിൽ തട്ടി ശബ്ദമുണ്ടാക്കിയ ശേഷം റഫീഖ് അതിനുള്ളിൽ അഭയം തേടുകയായിരുന്നു.
റഫീഖിനെ കണ്ടെത്താനാകാതെ കലിപൂണ്ട കാട്ടാന ബാത്ത്റൂമിന്റെ വാതിൽ കുത്തിപ്പൊളിച്ച ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്. വാതിൽ തകർന്നെങ്കിലും റഫീഖ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. ഒരു മാസം മുൻപ് ഇതേ പ്രദേശത്ത് കടുവ പശുവിനെ ആക്രമിച്ച് കൊന്നിരുന്നു.
വനാതിർത്തിയിൽ സ്ഥാപിച്ച സോളാർ ഫെൻസിംഗ് കൃത്യമായി ചാർജ് ചെയ്യാത്തതാണ് കാട്ടാനകൾ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.




