കോഴിക്കോട്: പി.എം. ശ്രീ പദ്ധതിക്കെതിരായ നിലപാടിൽ മാറ്റമില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവർ അലി തങ്ങൾ. പദ്ധതിയുമായി ബന്ധപ്പെട്ട ഉപസമിതിയുടെ തീരുമാനം വരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റികളിലും പദ്ധതിക്കെതിരായ നിലപാടാണ് ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു.
കേവലം ഫണ്ട് ലഭിക്കുന്നതിന്റെ പേരിലല്ല, കേന്ദ്ര അജണ്ട നടപ്പാക്കുന്നതാണ് പി.എം. ശ്രീ പദ്ധതിയുടെ ലക്ഷ്യമെങ്കിൽ അത് അംഗീകരിക്കില്ലെന്ന് മുനവർ അലി തങ്ങൾ വ്യക്തമാക്കി. പദ്ധതി നടപ്പാകില്ലെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ടെന്നും പ്രായോഗിക കാര്യങ്ങളാകാം നിലവിൽ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ റദ്ദാക്കണമെന്നും, അതിന് സാധിക്കാത്ത സാഹചര്യമുണ്ടായാൽ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയം വഴി വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും യൂത്ത് ലീഗ് ആരോപിച്ചു.
പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം തെറ്റാണെന്നും അത് തിരുത്താനാണ് യു.ഡി.എഫിനെ അധികാരത്തിലെത്തിച്ചതെന്നും യൂത്ത് ലീഗ് പ്രതികരിച്ചു. എസ്.എസ്.കെ ഫണ്ട് ലഭിക്കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, വിഷയത്തിൽ ഉപസമിതിയുടെ റിപ്പോർട്ട് വരട്ടെയെന്നാണ് മുസ്ലിം ലീഗ് നേതാക്കളായ കെ.എം. ഷാജിയും എൻ. ഷംസുദ്ദീനും കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടിയും വിഷയത്തിൽ ജാഗ്രതയോടെയാണ് പ്രതികരിച്ചത്. പി.എം. ശ്രീ പദ്ധതിക്കെതിരെ നേരത്തെ യൂത്ത് ലീഗ് പ്രമേയം പാസാക്കിയിരുന്നു.




