ഇടുക്കി: അടിമാലിയിൽ ഒരു വയസ്സുകാരായ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പ്രാഥമിക നിഗമനം. ഒഴുകത്തടത്തെ അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്.
വിശദ പരിശോധനയ്ക്കായി ഫോറൻസിക് സംഘം വീട്ടിലെത്തി സാമ്പിളുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മാറ്റി.
ചിതലിനെതിരേ ഉപയോഗിക്കുന്ന കീടനാശിനിയാണ് കുട്ടികളുടെ ഉള്ളിൽ ചെന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്നലെ രാത്രി പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ അവശേഷിച്ച കീടനാശിനിയുടെ കുപ്പി കണ്ടെത്തി. ഒരു കുട്ടിയുടെ കൈത്തണ്ടയിൽ രാസപദാർത്ഥത്തിന്റെ അംശവും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
പവർ കട്ടിനിടെ താഴെ വീണ കീടനാശിനി അബദ്ധത്തിൽ കുട്ടികൾ കഴിച്ചിരിക്കാമെന്നാണ് മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയത്. എന്നാൽ പോസ്റ്റ്മോർട്ടം ഫലവും ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടും ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് അന്തിമ സ്ഥിരീകരണമുണ്ടാകൂ.
അടിമാലി സ്വദേശികളായ അഫ്സലും സാന്ദ്രയും രണ്ട് മാസം മുമ്പാണ് ഒഴുകത്തടത്ത് വാടകയ്ക്ക് താമസം തുടങ്ങിയത്. ഇരുവരുടെയും വിശദമായ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
നിലവിൽ കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതുവരെ അന്വേഷണം തുടരും.




