ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കായി 195 മത്സരങ്ങളിലും ഐപിഎല്ലിൽ 212 മത്സരങ്ങളിലും കളിച്ച ശേഷമാണ് രഹാനെ കളമൊഴിയുന്നത്.
2020-21 ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ച നായകനായാണ് രഹാനെ വിരമിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിച്ച രഹാനെ, ഗാബയിലെ ഐതിഹാസിക വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയിൽ ജീവിതത്തിലെ എല്ലാത്തിനും ഒരു തുടക്കവും ഒടുക്കവും ഉണ്ടെന്ന് രഹാനെ പറഞ്ഞു. സമയമാകുമ്പോൾ അതിനെ ബഹുമാനിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാറ്റിംഗിൽ താൻ എപ്പോഴും ടൈമിംഗിനാണ് പ്രാധാന്യം നൽകിയിരുന്നതെന്നും, ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിടപറയാനുള്ള സമയമായെന്ന് തോന്നിയതിനാലാണ് തീരുമാനമെടുത്തതെന്നും രഹാനെ പറഞ്ഞു.
2011ൽ ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിലൂടെയാണ് രഹാനെ ഇന്ത്യക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ 31 പന്തിൽ നിന്ന് 69 റൺസ് നേടിയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ 12 സെഞ്ചുറികൾ ഉൾപ്പെടെ 5,077 റൺസാണ് രഹാനെയുടെ സമ്പാദ്യം. ഏകദിനത്തിൽ 90 മത്സരങ്ങളിൽ നിന്ന് 2,962 റൺസും, ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 375 റൺസും താരം നേടിയിട്ടുണ്ട്.




