തനിക്കെതിരെ മുൻ മന്ത്രിമാർ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സംഘപരിവാർ നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട പി. എ. മുഹമ്മദ് റിയാസിന്റെയും, മുഖ്യമന്ത്രിയുടെ ശരീരഭാഷയെ വിമർശിച്ച പി. രാജീവിന്റെയും പ്രതികരണങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
ഹിന്ദു ഐക്യവേദി നേതാക്കളെ തന്റെ ഓഫീസിൽ കണ്ടത് രഹസ്യമായിട്ടല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ആയിരിക്കെ നൂറുകണക്കിന് ആളുകൾ വിവിധ ആവശ്യങ്ങളുമായി ഓഫീസിലെത്താറുണ്ടെന്നും, അവർക്കൊപ്പമാണ് ആർ.എസ്.എസ്. നേതാക്കളെയും കണ്ടതും അവരുടെ നിവേദനം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സമുദായ സംഘടനകളുടെയും പ്രതിനിധികൾ ആവശ്യങ്ങളുമായി തന്നെ സമീപിക്കാറുണ്ടെന്നും, തുഷാർ വെള്ളാപ്പള്ളിയെ കണ്ടപ്പോഴും സമാന വിമർശനങ്ങൾ ഉയർന്നിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. താൻ ഒരു രാഷ്ട്രീയ മുന്നണിയുടെ മാത്രമല്ല, കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മുഖ്യമന്ത്രിയാണെന്നും, എല്ലാവരുടെയും ആവശ്യങ്ങൾ കേൾക്കുന്നത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ശരീരഭാഷയെക്കുറിച്ചുള്ള പി. രാജീവിന്റെ വിമർശനത്തിനും മുഖ്യമന്ത്രി മറുപടി നൽകി. പി. രാജീവ് ബുദ്ധിജീവിയും ചിന്തകനും എഴുത്തുകാരനുമാണെന്നും, എന്നാൽ താൻ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുന്ന ഒരു സാധാരണക്കാരനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമാശ കേട്ടാൽ ചിരിക്കുമെന്നും, ദേഷ്യം വന്നാൽ പ്രതികരിക്കുമെന്നും, സങ്കടം വന്നാൽ കരയുമെന്നും പറഞ്ഞ മുഖ്യമന്ത്രി, പി. രാജീവിന്റെ ശൈലിയല്ല തന്റെ ശൈലിയെന്നും കൂട്ടിച്ചേർത്തു.




