പാലക്കാട്: ഒറ്റപ്പാലത്ത് യുവാവിന്റെ ദാരുണ മരണത്തിന് വഴിയൊരുക്കിയത് റോഡിലെ കുഴിയെന്ന് വ്യക്തമായി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിലാണ് അപകടകാരണം പുറത്തുവന്നത്. റോഡിലെ കുഴി കണ്ട് വഴിമാറിയെത്തിയ ലോറിയാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചത്. പാലക്കാട് ജൈനിമേട് സ്വദേശി സനൂപ് (30) ആണ് മരിച്ചത്. സഹോദരൻ സഞ്ജയ് (29) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ഷൊർണൂർ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിൽ എത്തിയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സനൂപ് തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ സഞ്ജയിനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിയംപുറം പാലം കഴിഞ്ഞുള്ള ഭാഗത്ത് റോഡിൽ രൂപപ്പെട്ട കുഴികൾ കാരണം ഉണ്ടാകുന്ന രണ്ടാമത്തെ അപകടമരണമാണിതെന്നാണ് പ്രദേശവാസികൾ പറയുന്നത്. മൂന്നാഴ്ച മുൻപ് സമീപത്തെ മറ്റൊരു കുഴി കണ്ട് വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരൻ ഇപ്പോഴും ചികിത്സയിലാണ്.
കുഴികൾ രൂപപ്പെട്ട ഭാഗത്ത് വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതിനെ തുടർന്ന് പിന്നിൽ വരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. അപകടങ്ങൾ ഉണ്ടാകുമ്പോൾ റോഡിലെ കുഴികളിൽ മെറ്റൽ ഇട്ട് പോകുന്നതല്ലാതെ റോഡ് റീ-ടാറിങ് ഉൾപ്പെടെയുള്ള സ്ഥിരപരിഹാര നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. റോഡിലെ കുഴികൾ അടിയന്തരമായി പരിഹരിക്കാത്തത് കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. സനൂപിന്റെ മരണത്തോടെ പ്രദേശത്തെ റോഡ് സുരക്ഷ വീണ്ടും ചർച്ചയാകുകയാണ്.




